National
ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിൽ ട്രെയിൻ സർവീസുകൾ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. സുരക്ഷ മുൻനിർത്തി ഇതുവഴിയുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 8.45 ഓടെയാണ് കനത്ത മഴയ്ക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും മണ്ണ് നീക്കം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഇടയ്ക്കിടെ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഗതാടസം തടസപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ചയിലെ മംഗളൂരു ജംഗ്ൻ - യശ്വന്ത്പുര എക്സ്പ്രസും (16540), യശ്വന്ത്പുര - മംഗളൂരു ജംഗ്ൻ എക്സ്പ്രസും (16575) പൂർണമായി റദ്ദാക്കി.
കൂടാതെ നിരവധി ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി. എസ്എംവിടി ബംഗളൂരു - മുരുഡേശ്വർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ്, വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ ഹാസനിലും, കെഎസ്ആർ ബംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേശ്പുരിലും യാത്ര അവസാനിപ്പിച്ചു.
മുരുഡേശ്വർ - എസ്എംവിടി ബംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും, കോഴിക്കോട് - കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.
District News
തൊടുപുഴ: ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ മഴ ശക്തമായി. ഇന്നലെയും ഇന്നും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ ജില്ലയില്‍ പരക്കെ മഴ ലഭിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. വൈകുന്നേരത്തോടെ വീണ്ടും മഴ ശക്തമായി. പദ്ധതിപ്രദേശത്തും ഇന്നലെ ശക്തമായ മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടില്‍ ഒരുദിവസത്തിനിടെ ഒരടിയോളം വെള്ളം ഉയര്‍ന്നു. വ്യാഴാഴ്ച 2330.08 അടിയായിരുന്നു ജലനിരപ്പ്.
ഇന്നലെ രാവിലെ ഏഴിന് 2330.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതിനു ശേഷം ഇതുവരെ ഒമ്പതടി വെള്ളംമാത്രമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. പദ്ധതി പ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ ചീയപ്പാറയ്ക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.
മഴ തുടരുന്നതിനാല്‍ മൂന്നാര്‍ മേഖലയിലും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ ജില്ലയിലെ ആലടിയില്‍ 32.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
ആനവിലാസം-34.6, കട്ടപ്പന-30, കുളമാവ്-69, മീന്മുട്ടി-64.8, ഉടുമ്പന്‍ചോല-25, ഇടുക്കി-57.4 എന്നിങ്ങനെയാണ മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. കല്ലാര്‍കുട്ടി ഡാമില്‍ ജലനിരപ്പുയര്ന്നതിനെത്തുടര്ന്നു ഇന്നലെ വൈകുന്നേരം ആറുമുതല്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിതുടങ്ങി. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
Sports
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 189 റണ്‍സ് നേടി. അഭിഷേക് ശര്‍മ (24 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (47 പന്തില്‍ 68), ശിവം ദുബെ (21 പന്തില്‍ 42 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ് (1), ഇഷാന് കിഷന് (0), തിലക് വര്‍മ (13) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
National
ന്യൂഡൽഹി: ആഴ്ചകളായി ചുട്ടുപൊള്ളുന്ന കടുത്ത ഉഷ്ണതരംഗത്തിന് ശമനം നൽകിക്കൊണ്ട് ഡൽഹിയിൽ കനത്ത മഴയും ശക്തമായ കാറ്റും. നോയിഡ, ഗുരുഗ്രാം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇടിമിന്നലോട് കൂടുയ മഴ പെയ്തത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയത്.
കഴിഞ്ഞ ദിവസങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയ ഡൽഹിയിലെ താപനില ഇതോടെ 39-41 ഡിഗ്രി സെൽഷ്യസിലേക്ക് താഴേക്ക് വന്നു. അടുത്ത രണ്ട് ദിവസങ്ങൾ കൂടി ഡൽഹിയിലും പരിസരത്തും ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 33 ആയി. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകൾ ഉൾപ്പെടെയാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനില് അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു.
ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് തകരാറിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. നിലവില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നഷ്ടപ്പെട്ട ജീവനുകൾ, കന്നുകാലികൾ, സ്വത്തുക്കൾ എന്നിവയുടെ കണക്കെടുത്ത് ഉടൻ നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
Agriculture
വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ്‍ മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.
Kerala
കൊച്ചി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
കോട്ടയം ഉഴവൂർ ആൽപ്പാറയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വഴിയോരത്ത് നിന്നിരുന്ന മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതിലൊന്ന് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിനും യാത്രക്കാരനായ ജോയിക്കും പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ പൂവത്തിങ്കൽ, ഉഴവൂർ, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിൽ കൊച്ചി-ധനുഷ്കോടി പാതയോരത്തുള്ള കാർ ഷോറൂമിന് ശക്തമായ കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചു.
ഷോറൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്ന് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് വീണു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കോതമംഗലം കുട്ടമ്പുഴ മേഖലയിലും കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു.
National
ന്യൂഡൽഹി: കേരളത്തിൽ മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.
വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഏഴു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ നാളെയും എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ എഴ് മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Sports
കൊളംബോ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ടിൽ ആദ്യ മത്സരം വൈകുന്നു. മഴയെ തുടർന്നു പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരമാണ് വൈകുന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു.
ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
National
ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തീവ്രന്യൂനമർദത്തെ തുടർന്ന് തിരുവള്ളൂർ, ചെന്നൈ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവള്ളൂരിൽ പൂനമല്ലി ഹൈവേയിൽ വെള്ളക്കെട്ടിൽ ഒരു കാർ കുടുങ്ങി. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ വ്യാപക നാശമുണ്ടായി.
ദുരന്തബാധിതപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
National
ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ മൂന്ന് മരണം. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലും വീട് ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു.
തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി (23) ആണ് മരിച്ചത്. മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി.
150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും റവന്യൂ അധികൃതർ പറഞ്ഞു. നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ശ്രീലങ്ക വിട്ട് ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ദിത്വാ വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രാവിലെ പത്തിന് നാലു ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.
നിലവില്‍ യെല്ലോ അലർട്ടുള്ള ഡാമിന്റെ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: മോൻത ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നലെ വടക്കൻ ജില്ലകളിലായിരുന്നു മഴയെങ്കിൽ ഇന്ന് തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മോൻത ചുഴലിക്കാറ്റ് ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സ്ഥിതിഗതി നേരിടാൻ ആന്ധ്രയിൽ തയാറെടുപ്പ് തുടങ്ങി.
Kerala
തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ പീച്ചി ഡാമിലെ നാല് സ്പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് രണ്ട് ഇഞ്ച് (അഞ്ചു സെന്റിമീറ്റർ) വീതം ഉയർത്തും. കെഎസ്ഇബി ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക തടസം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്.
വ്യാഴാഴ്ച രാവിലെ മുതൽ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസപ്പെടുമെന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ഷട്ടറുകൾ ഉയർത്തുന്നതിലൂടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലേതിൽ നിന്നും ഏകദേശം 20 സെന്റിമീറ്റർ കൂടി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
പനങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണെങ്കിലും വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ നൂറ്കണ്ണിയില് കുഞ്ഞമ്മ കാര്‍ത്തികേയന്റെ വീടാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ തകര്‍ന്ന് വീണത്. മകന് ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാന്‍ എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയില്‍വെ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയത് റെയില്‍ ഗതാഗതത്തിന് നേരിയ തടസം സൃഷ്ടിച്ചു. റെയില്‍വെ ജീവനക്കാര്‍ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകള്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാന്‍ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആരോപിക്കുന്നത്. ഓപ്പറേഷന് അനന്ത പുനരാംരംഭിക്കാന്‍ വേണ്ട നടപടി കോര്പ്പറേഷന് അധികൃതര്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.